കുടജാദ്രിയിലേക്കുള്ള
യാത്രയില്‍ നീയൊരു
മഞ്ഞിന് മുഴുക്കാപ്പ്
ചിതല് തിന്ന മരത്തണലില്‍
കിതപ്പാറ്റി കാറ്റു
മയങ്ങുമ്പോള്‍
അകം പൊട്ടിയ
ചിന്തകള്‍ ഉണരുന്നു
ചിത്രകൂടത്തില്‍ നിന്നും
സര്‍വജ്ഞ പീഠത്തിലേക്ക്
മിഴികള്‍ പായുമ്പോള്‍
ഉള്ളുവെന്ത കാഴ്ചകള്‍
അമര്‍ന്നൊടുങ്ങുന്നു.
ഞാനും നീയും തമ്മിലെന്ത്
എന്നൊരാന്തല്‍
ഉള്ളിലുയര്‍ന്നുവെങ്കിലും
നീട്ടിപ്പിടിച്ച നിന്
കൈകളില്‍ വിരല്‍
കോര്‍ത്തു ഞാനീ
കുടജാദ്രിയുടെ
നെറുകിലെത്തുന്നു
ഭൂമി മൂകം
മരിച്ച രണ്ടാത്മാക്കളെപ്പോലെ
പരസ്പരം തുറിച്ചു
നോക്കവേ
ഹൃദയം ശൂന്യം.
പൊടുന്നനെ നിന്റെ
ദംഷ്ട്രങ്ങളമര്‍ന്നു
ഞരമ്പുകളറ്റു
തീയില്‍ പൊരിഞ്ഞ
നിലവിളികള്‍ പിടയുന്നു
ഇഷ്ടമുള്ളതെന്തെങ്കിലും
ഗുഹാമുഖത്തു വെച്ചു
തനിച്ചു മടങ്ങിക്കൊള്‍ക
യെന്നു നീ ഉപാധി
തീര്‍ക്കുമ്പോള്‍
ക്ലാവ് പിടിച്ച തലച്ചോര്‍
ഞാനീ പടിവാതില്ക്കല്
ഉപേക്ഷിക്കുന്നു.